കൊച്ചി: പൊതു ഖജനാവില്‍നിന്ന് 20 കോടി ചെലവിട്ടു സര്‍ക്കാര്‍ നടത്തുന്ന നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി. 2025 ഒക്ടോബര്‍ പത്തിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെയും അനുബന്ധ ഉത്തരവുകളിലെയും തുടര്‍നടപടികളും കോടതി റദ്ദാക്കി.
സര്‍വേയ്ക്കുള്ള നടപടിക്രമങ്ങളും തുക വിനിയോഗവും റൂള്‍സ് ഓഫ് ബിസിനസിനും ബജറ്റ് മാന്വലിനും വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നടപടി.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, ഓടക്കാലി സ്വദേശി എം.എച്ച്. മുബാസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികൾ അനുവദിച്ചാണ് ഉത്തരവ്.
രാഷ്ട്രീയലക്ഷ്യത്തോടെയുള്ള സര്‍വേയാണെന്നും പാര്‍ട്ടി ആഹ്വാനപ്രകാരമാണ് സര്‍ക്കാര്‍ ഇതു നടപ്പാക്കിയതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. സര്‍ക്കാര്‍ ഉത്തരവും മന്ത്രിസഭാ തീരുമാനവും വരുന്നതിനുമുമ്പ്, സര്‍വേയ്ക്ക് വോളന്റിയര്‍മാരാകാന്‍ നിര്‍ദേശിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പാര്‍ട്ടി ഘടകങ്ങള്‍ക്കു സര്‍ക്കുലര്‍ നല്‍കിയത് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിക്കാരുടെ ആരോപണങ്ങള്‍ തള്ളിക്കളയാനാകില്ലെന്ന് കോടതി പറഞ്ഞു.
ജനുവരി ഒന്നിനു തുടങ്ങിയ സര്‍വേ ഈ മാസം 28 വരെയാണു നിശ്ചയിച്ചിരുന്നത്.
20 കോടി അനുവദിച്ചത് കുറുക്കുവഴിയിൽ
സ്പെഷൽ പിആര്‍ കാമ്പയിന് എന്ന പേരില്‍ ഇത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ഏല്‍പ്പിച്ച് 20 കോടി അനുവദിച്ചത് കുറുക്കുവഴിയാണ്. ബജറ്റില്‍ ഉള്‍പ്പെടുത്താതെ അധിക പദ്ധതിവിഹിതം ചെലവിടുന്നതിന് മാന്വല്‍ പ്രകാരം ഇതു ഡിമാന്‍ഡ് ഓഫ് ഗ്രാന്റ്സായി അവതരിപ്പിച്ച നിയമസഭയുടെ മുന്‍കൂര്‍ അനുമതി വേണം. ബില്ലുകള്‍ക്ക് അംഗീകാരവും നേടണം- തുക ചെലവിട്ടശേഷം അംഗീകാരം നേടിയാല്‍ മതിയെന്ന സര്‍ക്കാര്‍ വാദം തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
പ്രളയത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ ദുരന്തനിവാരണ കര്‍മസേനയെ തെരഞ്ഞെടുക്കുന്നതിന് സജ്ജമാക്കിയ പോര്‍ട്ടല്‍ വഴിയാണു വോളന്റിയര്‍മാരെ തെരഞ്ഞെടുത്തത്. കര്‍മസേന എന്നത് ഏതെങ്കിലും സര്‍വേ ലക്ഷ്യമിട്ടുള്ള സംവിധാനമല്ലെന്നും കോടതി പറഞ്ഞു. സര്‍വേയുടെ നോഡല്‍ ഓഫീസായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തെരഞ്ഞെടുത്തത് റൂള്‍സ് ഓഫ് ബിസിനസിന്റെ ലംഘനമാണ്.
ഈ ചട്ടമനുസരിച്ച് പ്ലാനിംഗ്, സര്‍വേ നടപടികള്‍ പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പിന്റെയും നവകേരള കര്‍മപദ്ധതികളുടെ മേല്‍നോട്ടം പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ആന്‍ഡ് ഇവാല്വേഷന്‍ വകുപ്പിന്റെയും ചുമതലയാണെന്ന് കോടതി വ്യക്തമാക്കി.